Sunday, December 20, 2009

വീണ്ടും മഞ്ഞ്!


മഞ്ഞ് കാരണമുള്ള കഷ്ടപ്പാടിനേക്കുറിച്ച് പണ്ടൊന്നെഴുതിയിരുന്നു. അമേരിക്കയില്‍ ഒഫീഷ്യലായി തിങ്കളഴ്ചയാണ് വിന്റന്‍ തുടങ്ങുന്നതെങ്കിലും കര്‍ട്ടന്‍ റെയ്സറായി ഇന്നലെയും ഇന്നുമായി വീണ മഞ്ഞ് തകര്‍പ്പനായിരുന്നു. ഏതാണ്ട് രണ്ടടിയോളം! മഞ്ഞുമാറ്റി നടുവൊടിഞ്ഞ് വന്നിരുന്ന്, ചൂടുചായയും കുടിച്ച് കൊണ്ട്, കുറച്ച് ചിത്രങ്ങള്‍ ഇടാമെന്നു കരുതി.




സ്നോമാനെ ഉണ്ടാക്കിക്കഴിഞ്ഞപ്പോള്‍ ഡാകിനി ലുക്ക്




വെയിലുകൊള്ളുന്ന സ്നോമാന്‍



മഞ്ഞ്




എന്റെ വാനിന്റ്റെ കോലം!



ഇതൊരു റോഡായിരുന്നു!


അണ്ണാന്‍ കുഞ്ഞും തന്നാലായത്!



പുത്രന്റെ സൈക്കിള്‍



വീണ്ടും പഴയ റോഡ്





മഞ്ഞ് ഉണങ്ങിയ ഇലകളോട് ചെയ്യുന്നത്



ബാക്ക് യാര്‍ഡ്



കോപ്പന്‍ഹേഗന്‍ സ്പെഷ്യല്‍ ഗ്രീന്‍ സ്നോമാന്‍ (കണ്ണ് മുന്തിരിങ്ങ, മൂക്ക് കാരറ്റ്, വായ് പയര്‍, ബട്ടന്‍സ് പ്ളം, മഫ്ലര്‍ പേപ്പര്‍)




മഞ്ഞുമാന്റെ ഫ്രെന്‍ഡ് വ്യൂ




മഞ്ഞേ പോ!!!

ഇവിടെയുമുണ്ട് കുറച്ച് ചിത്രങ്ങള്‍

Saturday, October 31, 2009

ട്രിക്ക് ഓര്‍ ട്രീറ്റ്?

അമേരിക്കയില്‍ നമ്മുടെ കാശ് പോകുന്ന പലവഴികളില്‍ ഒന്നാണിവിടുത്തെ ഹാലോവീന്‍ ആഘോഷങ്ങള്‍. ഒക്റ്റോബര്‍ പിറക്കുന്നതോടെ വീടുകളുടെ മുന്‍പില്‍ ഹാലോവീന്‍ രൂപങ്ങള്‍ വച്ച് അലങ്കാരം (?) തുടങ്ങും. പ്രേതപിശാചുകളും അസ്ഥികൂടങ്ങളും തലയില്ലാത്ത രൂപങ്ങളും വാവലും കാക്കയും എട്ടുകാലിയും ഉള്‍പ്പെടെ പലവിധ ഭീകരര്‍ വീടുകളുടെ മുന്‍പില്‍ നിരക്കും. മത്തന്‍ (പംകിന്‍) ആണ് മറ്റൊരു സൂപ്പര്‍സ്റ്റാര്‍. പലവലിപ്പത്തിലുള്ള, ഓറഞ്ച് കളറിലുള്ള, ഒറിജിനലും കാറ്റുനിറച്ചതും പ്ലാസ്റ്റര്‍ ഓഫ് പാരീസിലുണ്ടാക്കിയതും ഒക്കെയുള്ള മത്തങ്ങാകളാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഇവിടുത്തുകാരില്‍ ചിലര്‍ ഈ വക സാധനങ്ങള്‍ക്ക് കാശ് ചിലവാക്കുന്നതു കണ്ടാല്‍ കണ്ണ്തള്ളി നമ്മള്‍ ഭീകരജീവിയെപ്പോലെയാകും!

ഒക്ടോബറില്‍ ആളുകളെല്ലാം കുട്ടികള്‍ക്കായി ഹാലോവീന്‍ കോസ്റ്റ്യൂം വാങ്ങും. മിക്കവാറും സ്ട്രിപ് മാളുകളിലും താല്‍ക്കാലികമായി കടകള്‍ ഹാലോവീന്‍ വേഷവിധാ‍നങ്ങള്‍ വില്‍ക്കാനായി തുടങ്ങും. സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാര്യം പറയുകയും വേണ്ട. എല്ലാം ഹാലോവീന്‍ മയം!

ഹാലോവീന്‍ഡേ (ഒക്റ്റോബര്‍ 31)യ്ക്ക് സ്കൂളുകളില്‍ കുട്ടികള്‍ ഭീകരവേഷങ്ങള്‍ ധരിച്ച് (കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷവും മറ്റും ധരിക്കാറുമുണ്ട്) പരേഡും ഹാലോവീന്‍ ഡേ പാര്‍ട്ടിയും നടത്താറുണ്ട്. ചില സ്കൂളുകളില്‍ അന്നു വൈകുന്നേരം മാതാപിതാക്കന്മാര്‍ ഹാലോവീന്‍ രൂപങ്ങളെല്ലാം വണ്ടിയില്‍ പ്രദര്‍ശിപ്പിച്ച് പ്രൊസെഷന്‍ നടത്താറുമുണ്ട്.

സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ കുട്ടികളെല്ലാം വേഷഭൂഷാദികളുമായി ട്രിക്ക് ഓര്‍ ട്രീറ്റിന് ഇറങ്ങും. ചുറ്റുവട്ടത്തുള്ള വീടുകളില്‍ പോയി മുട്ടിവിളിച്ച് “ട്രിക്ക് ഓര്‍ ട്രീറ്റ്?” എന്ന് ചോദിക്കും. ട്രീറ്റ് എന്നു പറഞ്ഞ് മിക്കവീട്ടുകാരും കാന്‍‌ഡി നല്‍കും. അങ്ങനെ മിഠായികള്‍ വാങ്ങി സഞ്ചി നിറയ്ക്കുക എന്നതാണ് പരിപാടി.ട്രിക്ക് എന്ന് വീട്ടുകാര്‍ പറഞ്ഞാല്‍ കുട്ടികള്‍ എന്തെങ്കിലും വികൃതികള്‍/കുസൃതികള്‍/ട്രിക്കുകള്‍ കാട്ടണം എന്നാണത്രെ! (പക്ഷെ ഇപ്പോളാരുമങ്ങനെ ട്രിക്ക് പറയാറില്ല.) ഞങ്ങളുടെ അയല്‍ക്കാരെല്ലാം ഇത്തവണ, റിസഷനായിട്ട് പോലും, ഹാലോവീന് കാര്യമായ പ്രകടനമായിരുന്നു. ഡെക്കറേഷന്റെ കാര്യത്തീലും ട്രിക്ക് ഓര്‍ ട്രീറ്റിന്റെ കാര്യത്തിലും! മാതാപിതാക്കന്മാര്‍ വരെ ഇത്തവണ വിലയേറിയ ഹാലോവീന്‍ കോസ്റ്റ്യൂമിലായിരുന്നു!

തികച്ചും സമാധാനപരമായിരിക്കും ഞങ്ങളുടെ പ്രദേശത്ത് ട്രിക്ക് ഓര്‍ ട്രീറ്റ്. അമേരിക്കയുടെ ചിലഭാഗങ്ങളില്‍ ചുരുക്കം ചില കുട്ടികളുടെ ഗാങ്ങുകള്‍ മോശമായി പെരുമാറുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എവിടെയോ ട്രീക് ഓര്‍ ട്രീറ്റിന് വന്ന കുട്ടികളുടെ നേരെ വീട്ടുകാരന്‍ വെടിവച്ച സംഭവവും കഴിഞ്ഞവര്‍ഷം വായിച്ചിരുന്നു. ഏതായാലും ഞങ്ങളുടെ ഡെവലപ്മെന്റില്‍ ടൌണ്‍ഷിപ് പോലീസ്,ജീപ്പുപേക്ഷിച്ച്, സൈക്കളില്‍ ചുറ്റിനടന്ന് നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പുത്രനേയും പുത്രിയേയും കൂട്ടി, അയല്പക്കത്തെ കുട്ടികളുമൊത്ത് ഞാനും പോയിരുന്നു ട്രിക്ക് ഓര്‍ ട്രീറ്റിന്. രണ്ടുമൂന്നു മണിക്കൂര്‍ ചുറ്റിനടന്ന് കുറെ കാന്‍ഡിയുമായി തിരിച്ചെത്തി.

ഹാലോവീന്‍, ട്രിക് ഓര്‍ ട്രീറ്റ് ദൃശ്യങ്ങള്‍ നിങ്ങള്‍ക്കയിതാ.

അയല്‍ക്കാഴ്ച





റെയ്ചല്‍ സ്പൈഡര്‍ കോസ്റ്റ്യൂമില്‍


പോലീസ് ഓഫീസര്‍ സൈക്കളില്‍





അയല്‍ക്കാരി റെയ്ചല്‍ പംകിനു മുന്‍പില്‍



പുത്രന്‍ കാന്‍ഡി സഞ്ചിയിലാക്കുന്നു




ട്രീക്ക് ഓര്‍ ട്രീറ്റ്?


കാന്‍ഡിയുമായി മടക്കം




അസ്ഥികൂടം ‘പാമ്പായി’ കിടക്കുന്നു.



വേറൊരു പൂമുഖം




ഇവറ്റകളുടെ പേരു മറന്നു




ഹാലോവീന്‍ പരേഡില്‍ നിന്നും




ഹാലോവീന്‍ പരേഡില്‍ നിന്നും



ഹാലോവീന്‍ പരേഡില്‍ നിന്നും




ഹാലോവീന്‍ പരേഡില്‍ നിന്നും



ഹാലോവീന്‍ പരേഡില്‍ നിന്നും




ഹാലോവീന്‍ പരേഡില്‍ നിന്നും





പുത്രിയുടെ പ്ലേസ്കൂളില്‍ നിന്ന്





ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍




ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍


ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍

ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍

ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍

ഹാലോവീന്‍ കാര്‍ ഡെക്കറേഷന്‍



Monday, August 31, 2009

തൊടിയിലെ കാഴ്ചകള്‍

ഇത്തവണത്തെ അവധിക്കാലത്ത് വീടിനുചുറ്റും കണ്ട കുറെ കാഴ്ചകള്‍ ക്യാമറായിലാക്കി. അവയില്‍ ചിലത് നിങ്ങള്‍ക്കായി പങ്കുവയ്ക്കുന്നു.

ഒരു കാര്യം മനസ്സിലായി. സ്ഥിരമായി കാണുന്ന പല പൂക്കളുടെയും ചെടികളുടെയും പേര്‍ എനിക്കറിയില്ല എന്ന്! (അറിയാവുന്നവര്‍ ഫോട്ടോയുടെ നമ്പര്‍ സഹിതം കമന്റ്റ്റായിട്ടാല്‍ പോസ്റ്റ് എഡിറ്റ് ചെയ്ത് പേരുകളെല്ലാം പൂര്‍ത്തിയാക്കാമായിരുന്നു!)









2. ജാതി
(എല്ലാ വെക്കേഷനും വീട്ടില്ലെത്തിയാല്‍ ആദ്യം ചെയ്യുന്നത് ജാതിക്കാ പറിച്ച് ഉപ്പും മുളകും കൂട്ടിത്തിന്നുക എന്നതാണ്!)



3. ഇലുമ്പിപ്പൂവ്

5. പപ്പായ

6. ചെറുനാരകം




7. ഒടിച്ചുകുത്തി നാരകം.

(ഈ പേരെങ്ങിനെ വന്നു എന്നറിയില്ല! എങ്കിലും ഇവനും ഉപ്പും മുളകും ചേര്‍ത്ത് തിന്നാന്‍ അത്യുഗ്രനാണ്!)




8. ബോള്‍സം






9. ചെത്തി





10. കുരുമുളക്


11. അത്തിപ്പഴം

12. അത്തിമരം

13. വാടാമല്ലി

14. ഇടന (ഏടന)

15. ??

16. കോറല്‍ ക്രീപ്പര്‍

17. കരിവേപ്പ്

18. മുരിങ്ങ

19. കാന്താരിമുളക്

20. ചെമ്പരത്തി



21. ചെത്തി



22. കൊങ്ങിണി

23. പാത്തുമ്മയുടെ ആട്

24. പാഷന്‍ ഫ്രൂട്ട്



25. പാഷന്‍ ഫ്രൂട്ട് (ക്ലോസ് അപ്)

26.വയല്‍പ്പൂവ്

27. നീലാബരി/കാക്കപ്പൂവ്

28.?


29. പാവയ്ക്ക

30.?

31.കല്യാണസൌഗന്ധികം

32. ചെന്തെങ്ങിന്‍ കുല


33. പാളയംകോടന്‍ വാഴക്കുല

34. വീണ്ടപ്പൂ

35. പതിമുഖം (?)


36.വാഴച്ചുണ്ട്

37. കൊങ്ങിണിപ്പൂവ്

38.?


39.നന്ദ്യാര്‍വട്ടം


40. ഉണ്ടമുളക്



41. മത്തപ്പൂവ്

42. ഏത്തവാഴക്കുല

43. ???



44. കല്യാണസൌഗന്ധികം



45. അരളി/അലറി


07/09/09
സെബുവിന്റെയും പ്രിയയുടെയും ബിന്ദുവിന്റെയും മേരിക്കുട്ടിയുടേയും കമന്റുകള്‍ വഴി കിട്ടിയ പേരുകള്‍ ചേര്‍ത്ത് പോസ്റ്റ് എഡിറ്റു ചെയ്തിട്ടുണ്ട്.

Sunday, March 29, 2009

സ്വര്‍ഗ്ഗസ്ഥനാം പിതാവേ...!

പുത്രനെ ഏതു സ്കൂളില്‍ ചേര്‍ക്കണമെന്ന് ഞങ്ങള്‍ മാതാപിതാക്കന്മാരുടെ ഇടയില്‍ ഒരു തര്‍ക്കം നിലനിന്നിരുന്നു. സര്‍ക്കാര്‍ വിദ്യാലയ ഉല്‍പ്പന്നമായ ഞാന്‍ “എവിടെ പഠിച്ചാലും പഠിക്കേണ്ടവര്‍‍ പഠിക്കും; അതാണെന്റ്റെ അനുഭവം!” എന്നു പറഞ്ഞ് വാദിച്ചപ്പോള്‍ മറുഭാഗം (പ്രൈവറ്റ് സ്കൂള്‍ ഉല്പന്നം) താന്‍ പഠിച്ച അടുക്കും ചിട്ടയും, ഡിസിപ്ലിന്‍, ദൈവഭക്തി ഒക്കെ കത്തോലിക്കാ പള്ളിക്കൂടത്തില്‍ നിന്ന് കിട്ടിയതാണ് (ഇതൊക്കെ ഇപ്പോള്‍ എവിടെ പോയൊ?) എന്ന് പറഞ്ഞ് ഘോരഘോരം എതിര്‍ വാദങ്ങള്‍ നിരത്തി!

ഏതായാലും പുത്രനെ നാലു വയസ്സായപ്പോള്‍ അടുത്തുള്ള കത്തോലിക്കാ പള്ളിയോടനുബന്ധിച്ച് നടത്തുന്ന സ്കൂളിലെ കിന്റര്‍ഗാര്‍ടനില്‍ കൊണ്ട്പോയി ചേര്‍ത്തു. അതുവരെ മലയാളം മാത്രം പറഞ്ഞിരുന്ന പുത്രന്‍ ആദ്യമാദ്യം പന്തം കണ്ടപെരുച്ചാഴിയെപ്പോലെ ആയിരുന്നു! (ഞങ്ങള്‍ വീട്ടില്‍ മലയാളം മാത്രമേ സംസാരിക്കൂ എന്ന നിര്‍ബന്ധമുണ്ടായിരുന്നതു കൊണ്ട്!) കൂടെ മലയാളം പറയാന്‍ മരുന്നിനു പോലും ഒരാളില്ല. എന്തിന് ഒറ്റ ഇന്ഡ്യന്‍ പോലുമില്ല ക്ലാസ്സില്‍!

മെല്ലെ മെല്ലെ അത്യാവശ്യം ഇംഗ്ലീഷ് പറയാന്‍ പുത്രന്‍ പഠിച്ചെടുത്തു. പക്ഷെ കൂടെയുള്ള സായിപ്പുകുട്ടികളുടെ ഇംഗ്ലീഷിനൊപ്പം പിടിച്ച് നില്‍ക്കാന്‍ നന്നെ ബുദ്ധിമുട്ടിയിരുന്നു.
അങ്ങനെ ഒരു ദിവസം പുത്തറ് ഉറങ്ങുന്നതിന് മുന്‍പ്‍ സ്കൂളില്‍ നിന്നു പഠിച്ച ഒരു പ്രാര്‍ത്ഥന ചൊല്ലുന്നത് കേട്ടു.
"Our Father, who art in heaven
Hallowed be thy Name,
Thy kingdom come,
Thy will be done,
On earth as it is in heaven.
Give us this day our daily bread......"
എന്നത്.

(മലയാളത്തില്‍ ഏകദേശം ഇങ്ങനെ;
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,
അങ്ങയുടെ നാമം പൂജിതമാകണമേ
അങ്ങയുടെ രാജ്യം വരേണമേ,
അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലേപ്പോലെ ഭൂമിയിലുമാകേണമേ,
അന്നന്ന് വേണ്ട ആഹാരം ഇന്ന് ഞങ്ങള്‍ക്ക് നല്‍കേണമേ......” )


(“സ്വര്‍‌ഗ്ഗസ്ഥനാം പിതാവേ”യും “ഹരിവരാസനവുംബാങ്കുവിളിയും സ്ഥിരം കേട്ട്, അമ്പലത്തിനും പള്ളിക്കും മോസ്കിനും നടുക്കു കിടന്ന്, എസ്. എസ്. എല്‍. സി പരീക്ഷക്കാലത്ത് ഒന്നു ഒച്ച കുറയ്ക്കാമോ എന്ന് ചോദിച്ചതിന് നാട്ടുകാരായ ഭക്തരുടെ “കണ്ണിലുണ്ണിയായ” കുടുംബത്തില്‍ നിന്നു വന്നതിനാല്‍ “സ്വര്‍ഗ്ഗസ്ഥനായ പിതാവെ” (ഔര്‍ ഫാദറിന്റെ മലയാളം) എനിക്ക് കാണാപ്പാഠമായിരുന്നു.)
എന്നും രാത്രി കിടക്കുന്നതിനു മുന്‍പ് കക്ഷി ഈ പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങി. അങ്ങനെയെങ്കിലും കുറച്ച് ഇംഗ്ലീഷ് പഠിച്ച് പിടിച്ച് നില്‍ക്കട്ടെ അവന്‍ എന്ന് ഞങ്ങളും കരുതി.

അങ്ങനെ ഒരാഴ്ച കഴിഞ്ഞു. ഒരു സുപ്രഭാതത്തില്‍ കിടക്കപ്പായില്‍ നിന്നും രാവിലെ എഴുന്നേറ്റ് കണ്ണും തിരുമ്മി കിച്ചനില് ബ്രേക് ഫാസ്റ്റ് റ്റേബിളില്‍ വന്ന അവന്‍ പറഞ്ഞു
“എനിക്കെന്നും ബ്രെഡ് വേണ്ട!”.

“ഇന്നു മുട്ട പുഴുങ്ങിയതും ഏത്തപ്പഴവുമാണ്. മുട്ടയല്ലെ നിനക്ക് ഏറ്റവും ഇഷ്ടം?”
എന്ന്, അതൊരു സാദാ പരിഭവമായിക്കരുതി, ഞാന്‍ ചോദിച്ചു.

ഒരു മൂളലോ‍ടെ കക്ഷി തന്റെ പ്രിയ വിഭവമായ മുട്ടയും ചായയും കഴിച്ച് സ്കൂളില്‍ പോകാനൊരുങ്ങി.

അന്നു രാത്രി അവന്റെ പ്രാര്‍ത്ഥന ഇങ്ങനെ കേട്ടു;
“Our Father, who art in heaven,
Thy kingdom will come,
Thy will be done,
On earth as it is in heaven.
Give us this day our daily EGG...."

"എടെടാ... എന്തായിത്?എന്തിനാ മാറ്റിപ്പറഞ്ഞെ?”
എന്നു ഞാന്‍.

“എനിക്ക് ബ്രെഡ് ഇഷ്ടമില്ല! എന്നും അതു കഴിക്കാന്‍ എനിക്കു വേണ്ട.
എനിക്കെന്നും മുട്ട കിട്ടിയാല്‍ മതി!”
എന്ന മറുപടി ഉടന്‍ വന്നു!

Thursday, February 5, 2009

ഹൌ!! എന്തൊരു മഞ്ഞ്..! (കുറച്ച് മഞ്ഞു ചിത്രങ്ങള്‍)

ഗ്ലോബല്‍ വാമിങ്ങ് എന്ന പ്രതിഭാസം മനുഷ്യരാല്‍ ഉണ്ടാകുന്നതല്ല എന്നും സൂര്യനില്‍ നിന്നുള്ള ഭൂമിയുടെ അകലം (ചുറ്റിത്തിരിയലിനിടയില്‍) കുറഞ്ഞും കൂടിയും വരുന്നതിനാലാണെന്നു കഴിഞ്ഞദിവസം ഒരു ചേട്ടായി റ്റിവിയില്‍ വന്നു പറയുന്നതു കേട്ടായിരുന്നു. ഇനിയിപ്പോള്‍ കുറച്ചുനാളുകള്‍ അകലം കൂടിയിരിക്കുന്നതിനാല്‍ ഗ്ലോബല്‍ കൂളിങ്ങായിരിക്കുമത്രേ! അതില്‍ വിശ്വാസമൊന്നുമില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം മഞ്ഞ് പെയ്ത ദിവസങ്ങള്‍ അനവധി. ഗ്ലോബല്‍ കൂളിങ്ങ് വരട്ടെ ഉത്തര ധ്രുവത്തിലെ ധ്രുവക്കരടിക്കുട്ടന്മാര്‍ക്ക് ഓടിച്ചാടിക്കളിക്കാന്‍ ഒത്തിരി ഒത്തിരി മഞ്ഞുമലകള്‍ ഉണ്ടാവട്ടെ എന്നൊക്കെ, സാറാ പാളിനോടൊട്ടും താല്‍പ്പര്യമില്ലാത്ത, ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ മഞ്ഞ് മാറ്റലിനു ശേഷം മിനിയാന്നും മൂന്നുതവണ ഷവല്‍ ചെയ്യേണ്ടി വന്നപ്പോള്‍ എന്റെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്നു.






“മഞ്ഞേ വാ.. എന്ന് പണ്ട് പാടി നടന്നതും എം. ടി യുടെ മഞ്ഞ് വായിച്ചിഷ്ടപ്പെട്ടതും ഡോക്ടര്‍ ഴിവാഗൊ സിനിമയിലെ മഞ്ഞ് (മെഴുകാണെന്നറിയാതെ) കണ്ട് കൊതിച്ചതുമൊക്കെ മറന്നിട്ടല്ല ഇതെഴുതുന്നത്. പടങ്ങളില്‍ കാണാന്‍ നല്ല രസവും എന്നല്‍ നേരിട്ടനുഭവിക്കുന്നവരുടെ പരിപ്പിളക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണീ മഞ്ഞ് പെയ്യല്‍!









ഏതായാലും ഈ കൊടും തണുപ്പുകാരണം ഹീറ്റിങ്ങ് ഗ്യാസ് ബില്‍ കഴിഞ്ഞ വിന്ററിലേതിന്റെ ഇരട്ടി. മഞ്ഞ് തള്ളി മാറ്റി ഒടിഞ്ഞ ഷവല്‍ രണ്ടെണ്ണം. ഉപ്പ്, കാറിന്റെ വിന്‍ഡ് ഷീല്‍ഡ് വാഷര്‍ ഫ്ലൂയിഡ്, കാര്‍ വിന്ഡോ ഗ്ലാസ് സ്ക്രേപ്പര്‍ എന്നിവയ്ക്കു ചിലവു വേറെ! മഞ്ഞുഷവലു ചെയ്യുന്നതിന്റെ ബുദ്ധിമുട്ടോര്‍ക്കുമ്പോള്‍ അല്‍പ്പം കാശ് പോയാലും വേണ്ടില്ല ഒരു സ്നോ ബ്ലോവര്‍ വാങ്ങാമെന്നു വിചാരിക്കുമെങ്കിലും ഉള്ളിലെ പിശുക്ക് “അത്രയെങ്കിലും എക്സര്‍സൈസ് കിട്ടട്ടെ” എന്ന ആരോഗ്യചിന്തയായി പരിണമിച്ച് ബ്ലോവറിനെ തള്ളിമാറ്റും.



ഒന്നുരണ്ടിഞ്ചു വരെയുള്ള മഞ്ഞ് എന്റെ വാനിനു പ്രശ്നമല്ലെങ്കിലും അതില്‍ കൂടിയാല്‍ പിന്നെ നാട്ടുമ്പുറത്തെ ഷാപ്പില്‍ നിന്നും അന്തിവിസിറ്റും കഴിഞ്ഞ് പോകുന്നവരെപ്പോലെ ഇങ്ങോട്ടു പിടിക്കുമ്പോള്‍ അങ്ങോട്ടുപോകും (ദോഷം പറയരുതല്ലോ വണ്ടി സ്കിഡ് ചെയ്യുമ്പോള്‍ സ്കിഡ് ചെയ്യുന്നു എന്ന് പടം ഡാഷ്ബോര്‍ഡില്‍ കാണിയ്ക്കും-എനിക്കാണെങ്കില്‍ അതു കാണുമ്പോള്‍ നമ്മള്‍ വീഴുന്നതു കാണുമ്പോള്‍ കൈകൊട്ടി ചിരിക്കുന്ന കുട്ടികളെ ഓര്‍മ്മ വരും).




റോഡൊക്കെ റ്റൌണ്‍ഷിപ്പുകാരും വീടിന്റ്റെ ചുറ്റുപാടൊക്കെ ഡെവലപ്മെന്റുകാരും ക്ലീനാക്കി, നന്നായി മഞ്ഞു മാറ്റിത്തരുമെങ്കിലും ഡ്രൈവ് വേ എന്ന വണ്ടി ഗരാജിലേയ്ക്കു കേറ്റുന്ന വഴിയും വാക് വേയും നമ്മളുതന്നെ ക്ലീന്‍ ചെയ്യണം. അമേരിയ്ക്കയില്‍ വന്നെറങ്ങിയപ്പോള്‍ മുതല്‍ ആളുകള്‍ പറഞ്ഞു പേടിപ്പിച്ച് വച്ചിരിയ്ക്കുന്നതാണ് “നമ്മുടെ ഡ്രൈവ് വേയിലോ വാക് വേയിലോ വല്ലവരും വീണാല്‍ അവര്‍ സ്യൂ ചെയ്യും. പിന്നെ കുടുംബം വില്‍ക്കേണ്ടിവരും കാശ് കൊടുക്കാനെന്ന്”. പൈസ ഒത്തിരി ഉണ്ടെങ്കിലും അതിന്റെ അഹങ്കാരമില്ലാത്തതുകൊണ്ടും റിസ്ക് എടുക്കാന്‍ ഒട്ടും താല്‍പ്പര്യമില്ലാത്തതുകൊണ്ടും‍ അല്‍പ്പം കഷ്ടപ്പാടാണേലും മഞ്ഞു മാറ്റിയേക്കാം എന്നു കരുതുന്നത്.



മഞ്ഞുമാറ്റിയ റോഡ്


പിന്നെ നിങ്ങളുടെ അയല്പക്കത്ത് അല്‍പ്പം പ്രായമുള്ള വല്യപ്പനും വല്യമ്മയും കൂടെയാണെങ്കില്‍ കൂനിന്മേല്‍ കുരു എന്നു പറഞ്ഞതു പോലെ അവരുടെ മഞ്ഞുമാറ്റല്‍ കൂടെ നമ്മുടെ തലയിലാകും. സാരമില്ല ഈ ലോലമനസ്സുകാരുടെ ഓരോ ബുദ്ധിമുട്ടുകളേ!



രണ്ടുമൂന്നു ലേയര്‍ ഡ്രെസ്സിടീയ്ക്കാതെ പിള്ളേരെയും വെളിയിലിറക്കാന്‍ പറ്റില്ല. സ്വെറ്റര്‍, ജായ്ക്കറ്റ്, ക്യാപ്, ഗ്ലൌസ് തുടങ്ങി അനുസാരികള്‍ വേറേ. അതിനിടയിലായിരിയ്ക്കും പിള്ളേര്‍ക്ക് സ്നൊമാന്‍, ഇഗ്ലൂ, സ്നൊ സ്ലൈഡിങ്ങ് തുടങ്ങിയ ഐഡിയകള്‍ വരുന്നത്. കളിയ്ക്കാന്‍ ഇറങ്ങി തിരിച്ചു കേറേണ്ട താമസം തുടങ്ങും മൂക്കു ചീറ്റലും പിഴിച്ചിലും!


ലാണ്ടെ ആ ചേട്ടായി ഉപയോഗിക്കുന്നതാണ് സ്നോ ബ്ലോവര്‍


എങ്ങാനും കുറച്ച് സ്നോ അധികം വീണാല്‍ ഉടന്‍ സ്കൂളുകാര്‍ വിളിച്ച് സ്കൂള്‍ ക്ലോസിങ്ങ്, ഡിലേയ്ഡ് സ്റ്റാര്‍ട്ടിങ്ങ് അല്ലെങ്കില്‍ ഏര്‍ളി ക്ലോസിങ്ങ് എന്നു മെസ്സേജിടും. അപ്പനുമമ്മയും ജോലിചെയ്യുന്ന കുടുംബങ്ങളാണെങ്കില്‍ പിന്നെ ചുറ്റി. ആര്‍ക്കെങ്കിലും ലീവെടുക്കുകയോ താമസിച്ച് ഓഫീസില്‍ പോകുകയോ നേരത്തേ ഓഫീസില്‍ നിന്നിറങ്ങുകയോ ചെയ്യേണ്ടി വരും പിള്ളേരുടെ കൂടെ ഇരിക്കാന്‍. അല്ലെങ്കില്‍ ബേബി സിറ്ററെ അറേഞ്ച് ചെയ്യണം.





ഇതും പോരാണ്ട് വയസ്സും പ്രായവുമേറി വരുന്നു എന്ന നഗ്നസത്യം മുന്നില്‍ വന്നു നിന്നു പല്ലിളിച്ച് കാണിയ്ക്കുന്നതു പോലെ, ഈയിടെയായി തണുപ്പുകാലമാകുമ്പോളേയ്ക്കും സന്ധികള്‍ക്കെല്ലാം നല്ല വേദന. തണുപ്പ് വളരെ ഇഷ്ടപ്പെട്ടിരുന്ന എനിയ്ക്കു തന്നെ മടുത്തു തുടങ്ങിയിരിയ്ക്കുന്നു. പോരാത്തതിനു റ്റെക്സാസിലും, കാലിഫോര്‍ണിയായിലും, ഫ്ലോറിഡായിലുമുള്ള കൂട്ടുകാര്‍ അങ്ങോട്ട് ചെല്ലാന്‍ നിര്‍ബന്ധിയ്ക്കുകയും ചെയ്യുന്നു. നോക്കട്ടെ എന്നു വിചാരിച്ചിരിയ്ക്കുമ്പോളാണ് ലോകത്തേറ്റവും തണുപ്പുള്ള, സ്ഥിരമായി ജനവാസമുള്ള, സ്ഥലമായ ഓയ്മിയകന്‍ എന്ന സൈബീരിയായിലെ പട്ടണത്തേക്കുറിച്ചുള്ള ഈ വീഡിയോ കണ്ടത്. അവരുടെയൊന്നും അനുഭവത്തിന്റെ ഏഴയല്പക്കത്ത് വരില്ലല്ലോ നമ്മുടേത് എന്നോര്‍ത്തപ്പോള്‍ തല്‍ക്കാലം ഇവിടെ തന്നെ തുടരാം എന്നു തീരുമാനിച്ചു!




പിന്നെ ഒബാമ ഭരിച്ച് ഭരിച്ച് ഞങ്ങളുടെ വീടിന്റെയൊക്കെ വിലയൊന്നു കൂടട്ടെ എന്നൊരു ചിന്തയും മനസ്സില്‍ വന്നില്ല എന്നു പറഞ്ഞാല്‍ അസത്യമാകും.



ഓ. ടോ.

കുറച്ചു മഞ്ഞ് ചിത്രങ്ങള്‍ പോസ്റ്റു ചെയ്ത് പോകാം എന്നുകരുതി വന്നതാണ്. പക്ഷേ കത്തി നീണ്ട് പോയി. ചിത്രങ്ങള്‍ കാണുന്നത് കൊള്ളാം പക്ഷേ ഔട് ഓഫ് ഫോക്കസാ, ഡെപ്ത് ഓഫ് ഫീല്‍ഡ് ശരിയായില്ല, അപ്പാടെ നോയിസ്സാ, ടങ്ങ്സ്റ്റണ്‍ വൈറ്റ് ബാലന്‍സാണോ, റെസോല്യൂഷന്‍ ശരിയായില്ല എന്നൊക്കെ പറഞ്ഞാല്‍ അയല്പക്കത്തെ ക്ലാര അമ്മൂമ്മേടെ തോക്കെടുത്തോണ്ട് വന്ന് ഷൂട്ടിടുവേ! ഇതു ഇന്നലെ ഓഫീസില്‍ പോകുന്ന വഴി എന്റെ പോയിന്റ് ആന്‍ഡ് ഷൂട് ക്യാമറയില്‍ ചുമ്മാ എടുത്തത്. ഇത് മഞ്ഞ് കാണാത്തവര്‍ക്കായി സമര്‍പ്പിയ്ക്കുന്നു.

















Wednesday, January 21, 2009

വസന്തവും ഹേമന്തവും ശിശിരവും-ചിത്രങ്ങളില്‍

ഈയിടെ ഫാരിങ്ങ്ടന്‍ ലെയ്ക്കിന്റെ പരിസരത്ത് കൂടി വീണ്ടും കടന്നു പോകേണ്ട ആവശ്യമുണ്ടായിരുന്നു. വസന്തകാലത്തും ഹേമന്തകാലത്തും അതിലെ പോയപ്പോള്‍ എടുത്ത പടങ്ങള്‍ ബ്ലോഗിലിട്ട കാര്യം ഓര്‍ത്തപ്പോള്‍ അതുവഴി ഒന്നു പോയി മഞ്ഞുകാലത്ത് അവിടം എങ്ങിനെയിരിക്കുന്നു എന്ന് നോക്കിക്കളയാം എന്ന് കരുതി. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ഏറ്റവും താഴ്ന്ന താപനില 5 ഡിഗ്രീ ഫാരന്‍ ഹീറ്റ് ( -15 ഡിഗ്രീ സെത്ഷ്യസ് )ആയിരുന്നതിനാല്‍ തടാകത്തിലെ വെള്ളം കട്ടിപിടിച്ചിരുന്നു.






ഫാരിങ്ടന്‍ ലേയ്ക്-വസന്തത്തില്‍







ഫാരിങ്ടന്‍ ലേയ്ക്-ഹേമന്തത്തില്‍








ഫാരിങ്ടന്‍ ലേയ്ക്-ശിശിരത്തില്‍



തടാകത്തിലെ കട്ടിപിടിച്ച വെള്ളത്തിന്‌ മുകളില്‍ കഴിഞ്ഞ ദിവസം വീണ മഞ്ഞും കൂടി ആയപ്പോള്‍ ഏതാണ്ട് വെള്ളപ്പരവതാനി വിരിച്ചതു പോലെയിരുന്നു. ഉറഞ്ഞുകിടക്കുന്ന വെള്ളത്തിന്‌ മുകളിലെ മഞ്ഞിലൂടെ ഒരു പിതാവ് തന്റെ പുത്രനെ ഒരു പ്ലാസ്റ്റിക് പാത്രത്തിന്റെ അടപ്പിലിരുത്തി വലിച്ചുകൊണ്ട് നടക്കുന്നുണ്ടായിരുന്നു! പണ്ട് ചേട്ടന്‍ കമുകിന്‍ പാളയില്‍ എന്നെയിരുത്തി വലിച്ചുകൊണ്ട് നടന്നിരുന്നതോര്‍ത്തു പോയി!









Monday, January 12, 2009

വിര്‍ജീനിയായിലെ നാച്ചുറല്‍ ബ്രിജ്ജിലേക്കൊരു യാത്ര

ഇത്തവണ കുട്ടികളുടെ ക്രിസ്തുമസ് വെക്കേഷനു എങ്ങോട്ടെങ്കിലും പോകണമെന്നു പ്ലാനിട്ടിരുന്നു. ഈ വര്‍ഷം ന്യൂ ജേഴ്സിയില്‍ തണുപ്പു വളരെ കൂടുതല്‍ ആയതിനാല്‍ ചൂടുള്ള ഏതെങ്കിലും സ്ഥലം വേണമെന്നു പൊതുവെ എല്ലാവരും താല്പര്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം അവധിക്കാലത്ത് ഫ്ലോറിഡായില്‍ ആയിരുന്നതിനാല്‍ ഇത്തവണ, ചെറിയ തണുപ്പുണ്ടെങ്കിലും, വിര്‍ജിനിയയില്‍ പോയി തങ്ങാം എന്നു തീരുമാനമായി. എവിടെ തങ്ങണമെന്നോ എന്തൊക്കെ കാണണമെന്നോ വ്യക്തമായ തീരുമാനമൊന്നുമില്ല്ലാതെ, കുടുംബസമേതം നേരെ വിര്‍ജീനിയായിലെ വില്യംസ്ബര്‍ഗിനു തിരിച്ചു. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തു നിന്നും എതാണ്ട് ആറര മണിക്കൂര്‍ ഡ്രൈവിനു ശേഷം, ഡെലവെയര്‍, മേരിലാന്‍ഡ്, വാഷിങ്ടണ്‍ പ്രദേശങ്ങള്‍ താണ്ടി, രാത്രിയോടെ വില്യംസ് ബര്‍ഗില്‍ എത്തി. അവിടെ കണ്ട ഹോളിഡേ ഇന്നില്‍ മുറിയെടുത്തു.


അമേരിക്കന്‍ ചരിത്രതില്‍ പ്രധാന സ്ഥാനമുള്ള ഒരു സംസ്ഥാനമാണ് വിര്‍ജീനിയ. അമേരിക്കയുടെ ആദ്യ അഞ്ചു പ്രസിഡന്റുമാരില്‍ നാലുപേരും വിര്‍ജീനിയക്കാരായിരുന്നു! വിര്‍ജീനിയായിലെ ഹിസ്റ്റൊറിക് ട്രയാംഗിള്‍ (വില്ല്യംസ് ബര്‍ഗ്, ജെയിംസ് ടൌണ്‍, യോര്‍ക് ടൌണ്‍ എന്നീ സ്ഥലങ്ങള്‍ ചേര്‍ന്ന) വളരെയധികം സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ട്. അമേരിക്കന്‍ ചരിത്രം അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ സ്ഥലങ്ങള്‍ വളരെ ഇഷ്ടപ്പെടും. കൂടാതെ ഒരു ഇന്‍ഡോര്‍ വാട്ടര്‍ പാര്‍ക്കും മ്യൂസിയങ്ങളും പലതരം ബ്രാന്‍ഡുകളുടെ ഫാ‍ക്ടറി ഔട്ലെറ്റുകളും (വിലക്കുറവില്‍ സാധനങ്ങള്‍ കിട്ടുന്ന) മറ്റും ഇവിടെയുണ്ട്.


പിറ്റേദിവസം രാവിലെ ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് ഹോട്ടല്‍ ലോബിയില്‍ നിന്നു കിട്ടിയ വിര്‍ജീനിയ റ്റൂറിസത്തിന്റെ ഒരു ബ്രോഷറില്‍ നിന്നാണ് നാച്ചുറല്‍ ബ്രിജ്ജിനേക്കുറിച്ചു കാണുന്നത്. നെറ്റില്‍ സേര്‍ച്ച് ചെയ്തു കുറെ വിവരങ്ങള്‍ കൂടെ ശേഖരിച്ചു. എന്നാല്‍ അടുത്ത ദിവസം അങ്ങോട്ടു തന്നെ പൊയ്ക്കളയാം എന്നും തീരുമാനമായി. അവിടെ ആകെപ്പാടെയുള്ള ഒരു ഹോട്ടലായ നാച്ചുറല്‍ ബ്രിജ്ജ് ഹോട്ടലില്‍ റൂം ബൂക്ക് ചെയ്തു. രണ്ടു ദിവസം റിലാക്സ് ചെയ്തതിനു ശേഷം (വില്യംസ് ബര്‍ഗില്‍ കാര്യമായി ഒന്നും കണ്ടില്ല, ആകെപ്പാടെ കുറെ മ്യൂസിയങ്ങളും ഔട്ലെറ്റ് സ്റ്റോറുകളും വില്യംസ് ബര്‍ഗ് വൈനറിയും മാത്രം കറങ്ങി!) മൂന്നാം ദിവസം രാവിലെ തന്നെ നാച്ചുറല്‍ ബ്രിജ്ജിലേയ്ക്കു തിരിച്ചു. റൂം ചെക്കൌട്ട് ചെയ്യാന്‍ തുടങ്ങിയപ്പൊള്‍ മുതല്‍ പുത്രന്‍ കരച്ചില്‍ തുടങ്ങി. (അവനാരോ ഹോട്ടല്‍കാര്‍ കൈവിഷം കൊടുത്തതാണെന്നു തോന്നുന്നു, ഹോട്ടല്‍ റൂമില്‍ താമസിക്കുക എന്നാല്‍ കക്ഷിക്കു സ്വര്‍ഗ്ഗം കിട്ടിയതു പോലെയാണ്. റൂം വിടുകയാണ് എന്നു കേള്‍ക്കുമ്പൊള്‍ തന്നെ തുടങ്ങും കരച്ചില്‍. ) പിന്നെ വേറെ ഹോട്ടലിലേയ്ക്കാണു പോകുന്നത് എന്നു പറഞ്ഞ് സമാധാനിച്ച് വണ്ടിയില്‍ കയറ്റി.


വില്യംസ് ബര്‍ഗില്‍ നിന്നും ഏതാണ്ട് 200 മൈല്‍ പടിഞ്ഞാറാണ് നാച്ചുറല്‍ ബ്രിജ്ജ്. ഏതാണ്ട് മൂന്നര മണിക്കൂര്‍ യാത്ര. ഇന്റെര്‍സ്റ്റേറ്റ് ഹൈവേ അറുപത്തിനാല് (I-64) വഴിയാണ് അങ്ങോട്ട് പോയത്. കുറേ ദൂരം പിന്നിട്ടു കഴിഞ്ഞപ്പോള്‍ ഷെനന്‍ഡോവ വാലി, ബ്ലൂ റിജ്ജ് മൌണ്ടന്‍ എന്നൊക്കെയുള്ള ബോര്‍ഡുകള്‍ കണ്ടതോടെ പുത്രന്‍ ആനന്ദതുന്ദിലനായി. അവന്റെ ഏറ്റവും പ്രിയ ഗാനമായ “കണ്ട്രി റോഡ്സ് റ്റേക്ക് മി ഹോമില്‍” ഇവയേക്കുറിച്ചു സൂചിപ്പിക്കുന്നതിനാല്‍! (ജോണ്‍ ഡെന്വറിന്റെ ഈ പാട്ട്-ഞങ്ങളുടെ ഡിഗ്രി പഠനകാലത്തും, അതിനു മുന്‍പും, പിന്‍പും പ്രസിദ്ധമായിരുന്ന-കുറേ നാളുകളായി വീട്ടിലും വണ്ടികളിലും സ്ഥിരം ഓടുന്നു! ഈ പാട്ടല്ലാതെ വേറൊന്നും കേള്‍ക്കാന്‍ കക്ഷി സമ്മതിക്കില്ല! കുറച്ചു നാളായി തന്റെ ലാസ്റ്റ് നെയിം, ജോണ്‍ ഡെന്വര്‍ മാറ്റിയതു പോലെ, “ഡെന്വര്‍” എന്നാക്കാന്‍ പറ്റുമോ എന്നാലോചിച്ച് നടക്കുകയാണു പാര്‍ട്ടി! ഈ ആറു വയസ്സുകാരന്‍ പിയാനോയില്‍ ആദ്യമായി വായിക്കാന്‍ പഠിച്ചതും ഈ പാട്ടു തന്നെ!). പാട്ട് കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നത് ബ്ലൂ റിജ്ജ് മൌണ്ടന്‍ വെസ്റ്റ് വിര്‍ജീനിയ സ്റ്റേറ്റിലാണെന്നാണ്. ഒരു ഭാഗം വിര്‍ജീനിയായിലും ഉണ്ടെന്നത് എനിക്ക് പുതിയ അറിവായിരുന്നു.


വളരെ മനോഹരമാണു ഷെനന്‍ഡൊവ വാലിയിലൂടെയുള്ള യാത്ര. അപ്പലേച്യന്‍ പര്‍വത നിരയിലൂടെയുള്ള യാത്ര വിന്റെറായിരുന്നിട്ടും വളരെ നയനമനോഹരമായിരുന്നു. ഐ-64 റോക്ക് ഫിഷ് ഗ്യാപ് എന്ന മലനിരകളിലെ ഉയരം കുറഞ്ഞ സ്ഥലത്തു വച്ച് ബ്ലൂ റിജ്ജ് മലനിര മുറിച്ചുകടക്കുന്നു. ഐ-64 ഇല്‍ നിന്നും വടക്കോട്ട് പോകുന്ന സ്കൈ ലൈന്‍ ഡ്രൈവും തെക്കോട്ടുപോകുന്ന ബ്ലൂ റിജ്ജ് പാര്‍ക്ക് വേയും അമേരിക്കയിലേ തന്നെ ഏറ്റവും നയനാഭിരാമമായ റൂട്ടുകളാണെന്നു പിന്നീടറിഞ്ഞു. “ഫാള്‍ സീസണില്‍” ഇവിടം സന്ദര്‍ശിക്കുന്നതാണു കൂടുതല്‍ നന്നെന്നു അനുഭവസ്ഥര്‍ പറഞ്ഞതിനാല്‍ അടുത്ത ഫാളില്‍ അതിലേ പോകാമെന്നു തീരുമാനിച്ചു. ഐ-64 ഇല്‍ കൂടെ പോകുമ്പോള്‍ പലയിടത്തും വച്ച് അകലെ ബ്ലൂ റിജ്ജ് മൌണ്ടന്‍ കാണാം. പേരു പോലെ തന്നെ നീലകലര്‍ന്ന ഒരു നിറമാണീ പര്‍വതനിരകള്‍ക്ക്. ഈ മലനിരകളില്‍ ഉള്ള പൈന്‍ മരങ്ങള്‍ പുറത്തു വിടുന്ന ഏതോ പ്രത്യേക തരം ഹൈഡ്രൊ കാര്‍ബണാണിതിനു കാരണം എന്നു എവിടെയോ വായിച്ചു. (ഇനിയിപ്പോള്‍ ഏതു ഹൈഡ്രൊ കാര്‍ബണ്‍, പൈന്‍ മരം മാത്രമേ ഹൈഡ്രൊ കാര്‍ബണ്‍ പുറത്തു വിടുകയുള്ളോ എന്നൊക്കെ ചോദിച്ചാല്‍ എനിക്ക് ഒരു ഉത്തരമേയുള്ളൂ “കെമിസ്ട്രിയിലും ബോട്ടണിയിലും മറ്റു വിഷയങ്ങളിലേപോലെ തന്നെ ഞാനൊരു വലിയ വലിയ പൂജ്യമാണ്!” ഗൂഗിളേ ശരണം!!!) ഐ-64 ഇല്‍ നിന്നും ഇടത്തേയ്ക്ക് (സൌത്ത്) തിരിഞ്ഞു ഏതാണ്ട് പതിനഞ്ചു മിനിറ്റ് ഐ-81 എന്ന ഇന്റെര്‍സ്റ്റേറ്റ് ഹൈവേയില്‍ യാത്ര ചെയ്തപ്പോഴേക്കും നാച്ചുറല്‍ ബ്രിജ്ജ് എക്സിറ്റ് കണ്ടു. അവിടെ നിന്നും ഏതാണ്ട് 5 മിനിറ്റ് ഡ്രൈവ് വേണ്ടി വന്നു ഹോട്ടലില്‍ എത്താന്‍. ഈ ബ്രിജ്ജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും റ്റൌണ്‍ഷിപ്പിനും നാച്ചുറല്‍ ബ്രിജ്ജ് എന്നു തന്നെയാണ് പേര്‍.



അകലെ ബ്ലൂ റിജ്ജ് മൌണ്ടെന്‍

ഇനി ഈ ബ്രിജ്ജ് ഉണ്ടായതിനേപ്പറ്റി അല്പം ചരിത്രം. ചരിത്രാതീത കാലത്ത് ബ്രിജ്ജും പരിസരപ്രദേശങ്ങളും ലൈം സ്റ്റോണും ഡോല്‍മൈറ്റും ഷെയിത്സും കൊണ്ട് രൂപപ്പെട്ട് വെള്ളത്താല്‍ മൂടിക്കിടന്നിരുന്നു. പിന്നീട് ഏതാണ്ട് 200 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്, വെള്ളം കുറഞ്ഞതിനാലായിരിക്കണം, ഇവ വെള്ളത്തിനു മുകളിലായി. അതിനു ശേഷം ഏതാണ്ട് 3 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൌമാന്തര്‍ഭാഗത്തെ നീരുറവകള്‍ പാറക്കെട്ടുകളിലെ സുഷിരങ്ങളില്‍ കൂടെയും വിടവുകളില്‍ കൂടെയും പാറകളെ കാര്‍ന്നു തിന്നുകൊണ്ട്, ഗുഹകളും മറ്റും ഉണ്ടാക്കിക്കൊണ്ട്, ഒഴുകി. അങ്ങനെ ഒരു ദുര്‍ബ്ബലമായ പാറക്കഷണം ഇടിഞ്ഞു വീണതിനു ശേഷം ബാക്കി വന്നതാണത്രേ നാച്ചുറല്‍ ബ്രിജ്ജും കൊക്കയും മറ്റും! ( സെഡാര്‍ ക്രീക്കെന്നു വിളിയ്ക്കുന്ന ഒരു അരുവി ബ്രിജ്ജിനടിയിലൂടെ ഇപ്പോഴും കടന്നു പോകുന്നു ).



നാച്ചുറല്‍ ബ്രിജ്ജ് ഹോട്ടല്‍

തദ്ദേശവാസികളായിരുന്ന മൊണാക്കന്‍ ഇന്‍ഡ്യന്‍സിന്റെ കയ്യില്‍ നിന്നും, ബ്രിട്ടീഷ് അധിനിവേശത്തെത്തുടര്‍ന്നു, ബ്രിട്ടീഷ് ഉടമസ്ഥതയിലാ‍യി ഇപ്രദേശം. 1750-ല്‍ ജോര്‍ജ് വാഷിങ്ടണ്‍ (പിന്നീട് അമേരിക്കയുടെ ആദ്യ പ്രസിഡന്റായി) ഈ പ്രദേശം സര്‍വ്വേ നടത്തുകയുണ്ടായി. (അക്കാലത്ത് അദ്ദേഹം കൊത്തിവച്ചതാണെന്നു പറയപ്പെടുന്ന G.W ഇനീഷ്യത്സ് ഇപ്പോഴും ബ്രിജ്ജില്‍ കാണാം). 1774 -ല്‍ തോമസ് ജെഫേഴ്സണ്‍ (ഇദ്ദേഹം പിന്നീട്, 1801-1809, മൂന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റായി) ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോര്‍ജ് മൂന്നാമന്റെ കയ്യില്‍ നിന്നും നാച്ചുറല്‍ ബ്രിജ്ജും മറ്റും ഉള്‍പ്പെടുന്ന 157 ഏക്കര്‍ 20 ഷില്ലിംഗിന് ( ഒരു പൌണ്ടിന്) വാങ്ങി. അദ്ദേഹം പണികഴിപ്പിച്ച ഇരട്ടമുറി കാബിന്‍ ഇരുന്ന സ്ഥലത്തു തന്നെയാണീ ഹോട്ടല്‍. 1833-ല്‍ തോമസ് ജെഫേഴ്സന്റെ അനന്തരാവകാശികളില്‍ നിന്നും ഈ സ്ഥലം വാങ്ങിയ ആള്‍ അവിടെ ഫോറെസ്റ്റ് ഇന്‍ എന്ന ഹോട്ടെല്‍ പണികഴിപ്പിച്ചു. 1963-ല്‍ ഒരു തീപിടുത്തത്തില്‍ പൂര്‍ണ്ണമായി കത്തി നശിച്ച ആ ഹോട്ടലിനു പകരമായി പണികഴിപ്പിച്ചത് ആണ് ഇന്നു കാണുന്ന ഹോട്ടല്‍. 1800 കളില്‍ യൂറോപ്പില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പേര്‍ അമേരിക്കയില്‍ സന്ദര്‍ശിച്ചിരുന്നത് നയാഗ്രയും നാച്ചുറല്‍ ബ്രിജ്ജുമായിരുന്നത്രേ!



നാച്ചുറല്‍ ബ്രിജ്ജിലെ പ്രഭാതം-ഹോട്ടല്‍ ജന്നലിലൂടെ

അന്‍പതു വര്‍ഷത്തോളം പഴക്കമുണ്ടെങ്കിലും സ്വിമ്മിംഗ് പൂള്‍, ഫിറ്റ്നെസ്സ് സെന്റെര്‍, കോണ്ടിനെന്റല്‍ റെസ്റ്റൊറന്റ്, കോണ്‍ഫെറന്‍സ് ഹാളുകള്‍ എന്നീ സൌകര്യങ്ങളെല്ലാം ഈ ഹോട്ടലിലുണ്ട്. കൂടാതെ റെഡ് റ്റാവേണ്‍ എന്നൊരു നല്ല മദ്യശാലയും കോട്ടേജുകളും നാച്ചുറല്‍ ബ്രിജ്ജിനരികത്തായി ഒരു കാഷ്വല്‍ ഡൈനിംഗ് ഏരിയായും ഉണ്ട്. ബ്രേക്ഫാസ്റ്റും ബ്രിജ്ജ് വിസിറ്റിങ് പാസും ഉള്‍പ്പെടുന്ന സ്വീറ്റ് പക്കേജ് ചാര്‍ജ്ജ് $100 ആയിരുന്നു.


പ്രാതലും കാത്ത്-ഹോട്ടലിലെ റെസ്റ്റൊറന്റ്

കഴിഞ്ഞ രണ്ട് ദിവസവും അമേരിക്കന്‍ ഭക്ഷണം കഴിച്ച് (ബര്‍ഗറും മറ്റും കണ്ടുപിടിച്ചവനെ കിട്ടിയാല്‍ തട്ടിക്കളയും എന്ന അവസ്ഥയിലായിരുന്നു ഞങ്ങള്‍. എന്തിനു ഫ്രെഞ്ച് ഫ്രൈ പ്രാന്തരായ കുട്ടികള്‍ വരെ മടുത്തു കഴിഞ്ഞിരുന്നു!) മടുത്തതിനാല്‍ ഞങ്ങള്‍ ഇന്‍ഡ്യന്‍ അല്ലെങ്കില്‍ ചൈനീസ് റെസ്റ്റൊറന്റ് തപ്പിയിറങ്ങി. ഇന്‍ഡ്യന്‍ റെസ്റ്റൊറണ്ട് ഏതാണ്ട് 45 മിനിറ്റ് ഡ്രൈവുണ്ട് എന്നറിഞ്ഞതിനാലും ചൈനീസ് റെസ്റ്റൊറണ്ട് അടയ്ക്കാറായതിനാലും “റൂബി റ്റ്യൂസ്ഡെയ്” എന്ന ഒരു അമേരിക്കന്‍ ചെയിന്‍ റെസ്റ്റൊറന്റില്‍ ഡിന്നറിനായി ശരണം പ്രാപിച്ചു.


ഹോട്ടലിലെ റെഡ് ബോക്സ് റ്റാവേണ്‍

രാവിലെ എഴുന്നേറ്റ് ബാല്‍ക്കണിയില്‍ നിന്നും സൂര്യോദയം നല്ലൊരു കാഴ്ചയായിരുന്നു. ഓഫ് സീസണായതിനാല്‍ ആള്‍ത്തിരക്കും വണ്ടികളും വളരെ കുറവായിരുന്നു. ഫ്രെഷ് ആയി കോണ്ടിനെന്റല്‍ ബ്രേക്ക്ഫാസ്റ്റിനായി റെസ്റ്റൊറണ്ടില്‍ എത്തി. പല ഹോട്ടലുകളിലും താമസിച്ചിട്ടുണ്ടെങ്കിലും ഇത്രയും നല്ല ബ്രേക്ഫാസ്റ്റ് വളരെ അപൂര്‍വ്വമായി മാത്രമേ കിട്ടാറുള്ളൂ! ഏതാണ്ട് 60 നു മുകളില്‍ പ്രായമുള്ള റോസലീന്‍ എന്ന അമേരിക്കക്കാരിയായിരുന്നു വെയിറ്റ്രസ്. ആയമ്മ തന്റെ ഭര്‍ത്താവ് റിട്ടയര്‍ ആയതിനു ശേഷം നാച്ചുറല്‍ ബ്രിജ്ജിലേയ്ക്കു താമസം മാറ്റിയതാണ്. ഇപ്പോഴും കരടിയും വിര്‍ജീനിയന്‍ വൈപ്പര്‍ എന്ന അണലിപാമ്പും മാനുകളും ഇടയ്ക്ക് വീടു സന്ദര്‍ശിക്കാറുണ്ടെന്നു കേട്ടപ്പോള്‍ അത്ഭുതം തോന്നി.


റെസ്റ്റൊറന്റ്-മറ്റൊരു ദൃശ്യം

സീസണായാല്‍ ഹോട്ടല്‍ നിറയാറുണ്ടെന്നും വളരെ തിരക്കാകാറുണ്ടെന്നും റോസി ചേച്ചി പറഞ്ഞു. പാന്‍ കെയ്ക്ക് എന്ന അമേരിക്കന്‍ ദോശയ്ക്ക് ഇത്ര റ്റേസ്റ്റുണ്ടെന്നു മനസ്സിലായതും ഇവിടെ നിന്നാണ്.


ഹോട്ടല്‍ വരാന്ത

ഭക്ഷണത്തിനു ശേഷം കുറച്ചൂ നേരം ഹോട്ടല്‍ വരാന്തയില്‍ പോയിരുന്നു വെയില്‍ കാഞ്ഞു! ന്യൂ ജേഴ്സിയിലെ 36 ഡിഗ്രീ ഫാരന്‍ഹീറ്റ് (2.22ഡിഗ്രീ സെത്ഷ്യസ്) തണുപ്പില്‍ നിന്നും വന്നതിനാലാവണം വിര്‍ജീനിയായിലെ 65 ഡിഗ്രീ ഫാരന്‍ഹീറ്റില്‍ (18.33 ഡിഗ്രീ സെത്ഷ്യസ്) ബാലസൂര്യന്റെ കിരണങ്ങളേറ്റ് ഇരിക്കാന്‍ നല്ല സുഖമായിരുന്നു!

ബ്രിജ്ജിലേക്കുള്ള പ്രവേശനകവാടവും ഗിഫ്റ്റ് ഷോപ്പും

നല്ല ചൂടുള്ള ദിവസമായിരുന്നതിനാല്‍ ഞങ്ങള്‍ അധികം താമസിയാതെ തന്നെ നാച്ചുറല്‍ബ്രിജ്ജ് കാണാനിറങ്ങി. ഹോട്ടലില്‍ നിന്നും ഏതാണ്ട് 100 മീറ്റര്‍ അകലെയുള്ള ബ്രിജ്ജ് പ്രവേശന കവാട മന്ദിരത്തില്‍‍ ഒരു റ്റോയ് മ്യൂസിയവും ഗിഫ്റ്റ് ഷോപ്പും ഉണ്ട്. മുതിര്‍ന്നവര്‍ക്ക് $12 ഉം കുട്ടികള്‍ക്ക് $6 ഉം ആണ് ബ്രിജ്ജിലേയ്ക്ക് പ്രവേശനനിരക്ക്. ഇവിടെ നിന്നും ബ്രിജ്ജിനടുത്തേയ്ക്കു പോകുവാനായി ഷട്ടില്‍ ബസോ 137പടികളോ ഉപയോഗിക്കാം. നടകളിറങ്ങി എത്തുന്നത് കസ്കേഡ് ക്രീക് പിക്നിക് ഏരിയായിലാണ്. ഇവിടെ അടുത്തായി ഒരു സമ്മര്‍ ഹൌസ് കഫേയും (വിന്റെറായതിനാല്‍ അടച്ചിട്ടിരുന്നു) ഉണ്ട്. മരങ്ങളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശം വളരെ മനോഹരമാണ്. ഷട്ടില്‍ ബസ് കഫേയുടെ മുന്‍പില്‍ വരെ സര്‍വീസ് നടത്തുന്നു.

ഇതിനടുത്തായിരുന്നു ലോകത്തേറ്റവും പ്രായം കൂടിയ മരം നിന്നിരുന്നത് എന്നു ബ്രോഷറില്‍ കണ്ടിരുന്നു. ആ‍ര്‍ബര്‍ വിറ്റെ (Arbor Vitae) എന്ന ഈ മരം30 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഒരിഞ്ച് വ്യാസം മാത്രം കൂടുന്നതായിരുന്നത്രേ! 1980-ല്‍ മരിക്കുമ്പോള്‍ ആ മരത്തിനൂ 56 ഇഞ്ച് വ്യാസമുണ്ടായിരുന്നു. അതായത് ഏതാണ്ട് 1680 വയസ്സ്!

നാച്ചുറല്‍ ബ്രിജ്ജ്-സെഡാര്‍ അരുവിയും നടപ്പാതയും
ഇവിടെ നിന്നും ബ്രിജ്ജിലേയ്ക്ക് പോകുമ്പോള്‍ കാസ്കേഡ് ക്രീക്ക് സെഡാര്‍ ക്രീക്കായി മാറുന്നു. സെഡാര്‍ ക്രീക് റ്റ്രെയില്‍ എന്ന നടപ്പാതയും അരുവിയോടൊപ്പം ബ്രിജ്ജിനടിയിലൂടെ കടന്നു പോകുന്നു. (ചിത്രങ്ങള്‍ കാണുക).
നാച്ചുറല്‍ ബ്രിജ്ജ്-ക്യാമെറായിലാക്കുന്ന സഞ്ചാരികള്‍
നാച്ചുറല്‍ ബ്രിജ്ജിനു നടപ്പാതയുടെ നിരപ്പില്‍ നിന്നും ഏതാണ്ട് 215 അടി ഉയരമുണ്ട്. രണ്ട് കര((?)കളേയും തമ്മില്‍ ചേര്‍ക്കുന്ന സ്പാനിനു 90 അടിയോളം നീളവും പാലത്തിനു 40 മുതല്‍ 70 അടി വരെ വീതിയുമുണ്ട്! ലീ ഹൈവേ എന്ന (2 വരി) സ്റ്റേറ്റ്ഹൈവേ 11 (US-11) ഈ പാലത്തിനു മുകളിലൂടെ കടന്നു പോകുന്നു എന്നറിയുമ്പോള്‍ ഈ പാലത്തിന്റെ ബലം നിങ്ങള്‍ക്കൂഹിക്കാന്‍ പറ്റും. ഫോട്ടോയില്‍ റോഡിലെ ബോര്‍ഡ് ചെറുതായി കാണാം. റോഡിനിരുവശവും സുരക്ഷയ്ക്കായി ബോര്‍ഡ് കൊണ്ട് മറച്ചിരിക്കുന്നു. ( ഞങ്ങള്‍ തിരിച്ചു പോരും വഴി കാറില്‍ ബ്രിജ്ജിനു മുകളിലൂടെ കടന്നു പോകുമ്പോള്‍ ശ്രദ്ധിച്ചിരുന്നു. തിരിച്ചറിയാന്‍ പ്രയാസം!)
ആളൊഴിഞ്ഞ ബ്രിജ്ജ്

പാലത്തിനുള്ളില്‍ വച്ച് അരുവി ഗതി മാറുന്നതിനാല്‍ പാലം കഴിഞ്ഞ് നടപ്പാത അരുവിയുടെ ഇടതു വശത്തേയ്ക്ക് മാറുന്നതിനാല്‍ അവിടെ അരുവി കുറുകേ കടക്കാന്‍ ഒരു ചെറിയ പാലമുണ്ട്.
ഇരുവശവുമുള്ള പാറക്കെട്ടുകളില്‍ പലരും പേരുകള്‍ കൊത്തിവച്ചിരിക്കുന്നതു കാണാം. 1850-ല്‍ ഇവിടം സര്‍വ്വേ ചെയ്ത ജോര്‍ജ്ജ് വാഷിങ്ടണ്‍ കൊത്തിവച്ചതാണെന്ന് പറയപ്പെടുന്ന G.W അക്ഷരങ്ങള്‍ (ഇതിന് ആ‍ധികാരികമായ സാക്ഷ്യം ഒന്നുമില്ല്ല പോലും!) ഇപ്പോഴും കാണാം.
ബ്രിജ്ജ്-ഒരു ലാന്‍ഡ്സ്കേപ്പ് ഫോട്ടൊ കൂടി

തിരക്ക് വളരെ കുറവായിരുന്നതിനാല്‍ റ്റ്രെയിലിലൂടെയുള്ള യാത്ര വളരെ രസകരമായിരുന്നു. ഞങ്ങളേക്കൂടാതെ വേറെ ഒന്ന് രണ്ട് ഫാമിലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അരുവിയുടെ കളകളാരവവും പക്ഷികളുടെ സംഗീതവും ആസ്വദിച്ച് വന്മരങ്ങളുടെ നിഴലിലൂടെ ആ ഇളം തണുപ്പിലുള്ള യാത്ര രസകരമായിരുന്നു! പലതരം പക്ഷികളും ചിത്രശലഭങ്ങളും അണ്ണാന്‍, റക്കൂണ്‍, ഒപ്പൊസം, മുയല്‍ തുടങ്ങിയ ജന്തുക്കളും ഇവിടെ സുലഭമാണത്രേ!(പക്ഷെ തണുപ്പായാല്‍ കാണാന്‍ ബുദ്ധിമുട്ടാണ്.)

ജോര്‍ജ്ജ് വാഷിങ്ടണ്‍ സ്വയം കൊത്തിയെന്നു പറയപ്പെടുന്ന ഇനിഷ്യത്സ്

കുറച്ചുകൂടി മുന്നോട്ടു പോയാല്‍ ഇവിടെ താമസിച്ചിരുന്ന ആ‍ദിവാസികളായിരുന്ന മൊണോക്കന്‍ ഇന്‍ഡ്യന്‍സിന്റെ കുടിലുകളുടെ പുനരാവിഷ്ക്കാരം കാണാം. (ഇവയും വിന്ററായതിനാല്‍ പുതുക്കിപ്പണിയിലായിരുന്നു.) സീസണില്‍ ഇവിടെ ആദിവാസ വേഷധാരികളായ മോഡലുകളേയും റെഡ് ഇന്‍ഡ്യന്‍ ജീവിതരീതിയുടെ പുനരാവിഷ്കാരവും കാണാം. 1928 മുതല്‍ ലൈറ്റ് ആന്‍ഡ് സൌണ്ട് ഷോയും ബ്രിജ്ജില്‍ നടത്തുന്നുണ്ട് ( സീസണില്‍ മാത്രം).

പുത്രന്‍-പാലത്തിനടിയിലെ പാലത്തില്‍

അവിടെ നിന്നും ഏതാണ്ട് ഇരുനൂറടി പോയാല്‍ സോള്‍ട്ട് പെറ്റെര്‍ ഗുഹാകവാടം കാണാം. 1812-ലെ യുദ്ധത്തിലും അമേരിക്കന്‍ സിവില്‍ വാറിലും ഈ ഗുഹയില്‍ നിന്നും പക്ഷി-വാവല്‍ കാഷ്ഠങ്ങള്‍ നിറഞ്ഞ മണ്ണ് വറ്റിച്ച് അതില്‍ നിന്നും പൊട്ടാസ്യം നൈറ്റ്രേറ്റ് വേര്‍തിരിച്ച് വെടിമരുന്നായി ഉപയോഗിച്ചിരുന്നു! മണ്ണ് കലക്കിയ വെള്ളം തിളപ്പിച്ച് വറ്റിച്ചാണിതുണ്ടാക്കിയിരുന്നത്.

ബ്രിജ്ജ്-മറുവശത്തു നിന്നുമുള്ള ദൃശ്യം

6 വയസ്സുകാരനും 3 വയസ്സുകാരിയും ഇത്രയുമായപ്പോളേയ്ക്കും ഏതാണ്ട് തളര്‍ന്ന് കഴിഞ്ഞിരുന്നു. ആദ്യമായായിരിക്കും അവര്‍ ഇത്രയും ദൂരം നടക്കുന്നത്. ആകാശം ഇരുണ്ട് മൂടി. ചാറ്റല്‍ മഴയും തുടങ്ങി. ഏതാണ്ട് ഒരു മൈല്‍ കൂടി പോയാല്‍ ലെയ്സ് ഫാള്‍ എന്ന വെള്ളച്ചാട്ടം കാണാമായിരുന്നു. അവിടെയാണ് ട്രെയില്‍ അവസാനിക്കുന്നത്. മഴ കാരണം വെള്ളച്ചാട്ടം കാണാതെ തിരിച്ച് ഷട്ടില്‍ ബസ്സ് പാര്‍ക്കിങ്ങില്‍ എത്തി ബസില്‍ ഹോട്ടലിലേയ്ക്ക് മടങ്ങി.
ബ്രിജ്ജ്-മറുവശത്തു നിന്നും വീണ്ടും
ലഞ്ചിന് ശേഷം മഴ ശമിച്ചപ്പോള്‍ വീണ്ടും പുറത്തിറങ്ങി. ഇത്തവണ വാക്സ് മ്യു‌സിയം സന്ദര്‍ശിച്ചു. വാക്സ് മ്യൂസിയത്തോടനുബന്ധിച്ചു തന്നെ ഒരു വാക്സ് പ്രതിമാ നിര്‍മ്മാണശാലയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഉണ്ടാക്കുന്ന മെഴുക് പ്രതിമകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉള്ള മ്യു‌സിയങ്ങളിലും മറ്റും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മെഴുക് പ്രതിമാ നിര്‍മ്മാണത്തിന്റെ പല ഘട്ടങ്ങള്‍ ഇവിടെ ഫാക്ടറി ടൂറില്‍ കണ്ട് മനസ്സിലാക്കവുന്നതാണ്.

സെഡാര്‍ ക്രീക്ക് (അരുവി)

അതിന് ശേഷം തൊട്ടടുത്ത്‌ തന്നെയുള്ള ടോയ് മ്യു‌സിയം സന്ദര്‍ശിച്ചു. 1740 മുതല്‍ 2000 വരെയുള്ള 45000-ത്തില്‍ പരം കളിപ്പാട്ടങ്ങളും പാവകളും ഇവിടെ ശേഖരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വളരെ ഇഷ്ടപ്പെടും എന്ന് വിചാരിച്ച് പോയ ഈ സ്ഥലം ഞങ്ങളെയെല്ലാവരെയും വളരെ നിരാശപ്പെടുത്തി. കളിപ്പാട്ടങ്ങളെല്ലാം, ഒരു വിവരണവുമില്ലാതെ, റാക്കില്‍ വച്ചിരുന്നതിനാല്‍ ഒരു കളിപ്പട്ടക്കടയില്‍ പോയ പ്രതീതി മാത്രം നല്കി. ആളൊന്നിന് പത്തു ഡോളര്‍ പോയത് മിച്ചം!
നടപ്പാതയും (TRAIL) അരുവിയും (ഇവ നാച്ചുറല്‍ ബ്രിജ്ജിനടിയിലൂടെ കടന്നു പോകുന്നു)
വേറെ പല ആകര്‍ഷകങ്ങളായ സ്ഥലങ്ങളും ആ ചുറ്റുവട്ടത്ത് തന്നെ ഉണ്ടായിരുന്നു. ഒരു സൂവും വൈല്‍ഡ് സഫാരിയും ഹോന്റെഡ് ഹൌസും മറ്റും. പക്ഷെ ഓഫ് സീസണായതിനാല്‍ അവയെല്ല്ലാം അടച്ചിരുന്നു. പിന്നെയുള്ള ഒരു സ്ഥലം ഇംഗ്ലണ്ടിലെ സ്റ്റോണ്‍ ഹെഞ്ചിന്റെ പുനരാവിഷ്കാരമായ ഫോം ഹെഞ്ച് ആയിരുന്നു. തിരിച്ച് പോകേണ്ട സമയം അതിക്രമിച്ചിരുന്നതിനാല്‍ അവിടവും സന്ദര്‍ശിക്കാന്‍ പറ്റിയില്ല.
സോള്‍ട് പെറ്റര്‍ ഗുഹ (SALT PETER CAVE)

34 നില വരെ ആഴമുള്ള ഗുഹകളും (സീസണില്‍ മാത്രം സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്) ഇവിടെ അടുത്തുണ്ട്. ഇവിടെ നിന്നും അര മണിക്കൂര്‍ ദൂരത്തിലുള്ള റോനോകെ എന്ന സ്ഥലം വളരെയധികം മ്യുസിയങ്ങളുള്ള സ്ഥലമാണ്.
വാക്സ് മ്യൂസിയവും ഫാക്റ്ററിയും

മുന്വിധിയും കണക്കു കൂട്ടലുകളും ഒന്നുമില്ലാതെ പോയതു കൊണ്ടായിരിക്കണം, ഇത്രയും സ്ഥലങ്ങള്‍ ഓഫ് സീസണായതിനാല്‍ അടച്ചിട്ടിരുന്നിട്ടും, ഈ ട്രിപ്പ്‌ ഞങ്ങള്‍ വളരെ ആസ്വദിച്ചത്. ഒരു ഗെറ്റ് എവേ മാത്രമെ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നുള്ളൂ!
വാക്സ് മ്യൂസിയത്തില്‍ കണ്ട കുതിരക്കാരനും കുതിരയും
പോകാന്‍ താല്‍പ്പര്യമുള്ളവര്‍ സീസണില്‍ പോകുക. സ്പ്രിങ്ങും ഫാളുമായിരിക്കും ഏറ്റവും നല്ലത്. അധികം പ്രതീക്ഷിച്ചു കൊണ്ട് പോയാല്‍ ചിലപ്പോള്‍ നിരാശയായിരിക്കും ഫലം. ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതിനാല്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല എന്ന് തുടങ്ങിയ മുന്‍കൂര്‍ ജാമ്യങ്ങള്‍ ഞാനിപ്പോഴേ എടുത്തിരിക്കുന്നു.

അമേരിക്കന്‍ പോസ്റ്റുമാന്‍-വാക്സ് മ്യൂസിയത്തില്‍ നിന്നും

ഒരു കാര്യം കൂടി ഓര്‍ത്തിരിക്കുന്നത് നന്നായിരിക്കും. കുഴിയാനയെ കൊമ്പനാനയാക്കുന്നതില്‍ അതി സമര്‍ത്ഥരാണ് അമേരിക്കന്‍ ടുറിസം വകുപ്പുകാര്‍. പലതും നമ്മുടെ നാട്ടിലെ ഓരോന്നുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒന്നുമായിരിക്കില്ല. പക്ഷെ അതെല്ലാം അവതരിപ്പിച്ചു നമ്മുടെ കാശ് പിഴിഞ്ഞെടുക്കുന്ന രീതി ഒന്നു കാണേണ്ടത് തന്നെയാണ്!
ബ്ലോഗില്‍ വേറെ നാച്ചുറല്‍ ബ്രിജ്ജ് ഇവിടെയും ഇവിടെയും കാണാം!

വിവരങ്ങള്‍ക്ക് കടപ്പാട്: പല ബ്രോഷറുകള്‍, വെബ് സൈറ്റുകള്‍, നാച്ചുറല്‍ ബ്രിജ്ജ് ഹോട്ടല്‍ സ്റ്റാഫ്, വിര്‍ജീനിയ ടൂറിസം ഡിപ്പാര്‍ട്മെന്റ്